സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ രജതജൂബിലി നിറവില്‍
ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ തോമാശ്ലീഹായാല്‍ സ്ഥാപിതമായ സീറോമലബാര്‍ സഭയെ, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഉയര്‍ത്തിയിട്ട് 2017 ഡിസംബർ 16 ന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന 34 രൂപതകളിലും, കാനഡായിലെ എക്സാര്ക്കേറ്റിലും, യൂറോപ്പിലെയും ന്യൂസിലന്റിലെയും അപ്പസ്റ്റോലിക് വിസിറ്റേഷനുകളിലുമായി അമ്പതുലക്ഷത്തോളം വിശ്വാസികളും, 62 മെത്രാന്മാരും ഒന്‍പതിനായിരത്തോളം വൈദികരും, ഇരുനൂറോളം സന്യാസ സഹോദരന്മാരും, മുപ്പത്താറായിരത്തോളം സന്യാസിനികളുമടങ്ങിയ ഈ സഭയുടെ ഒരു ലഘു ചരിത്രം, വളര്‍ച്ച, ഭാവി എന്നിവയെപ്പറ്റിയുള്ള ഏതാനും ചിന്തകളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
ചരിത്രപശ്ചാത്തലം
1887 മേയ് 20-ന് ലെയോ 13-ാമന്‍ പാപ്പ ക്വോദ് യാം പ്രീദം എന്ന ശ്ലൈഹിക തിരുവെഴുത്തുവഴി വരാപ്പുഴ അതിരൂപതയില്‍ നിന്ന് പൗരസ്ത്യ കത്തോലിക്കരെ വേര്‍തിരിച്ച് തൃശ്ശൂര്‍, കോട്ടയം, വികാരിയാത്തുകള്‍ സ്ഥാപിച്ചു. തദ്ദേശീയരായ മെത്രാന്മാരെ ലഭിക്കുന്നതിനുള്ള മാര്‍ത്തോമാക്രിസ്ത്യാനികളുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി 1896-ല്‍ തൃശ്ശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്ന് വികാരിയാത്തുകളായി പുനര്‍നിര്‍ണയിക്കപ്പെടുകയും നാട്ടുമെത്രാന്മാര് അപ്പസ്തോലികവികാരിമാരായി നിയമിക്കപ്പെടുകയും ചെയ്തു. 1911-ല്‍ തെക്കുംഭാഗക്കാര്‍ക്ക് മാത്രമായി ഒരു വികാരിയാത്തും സ്ഥാപിക്കപ്പെട്ടു.
നാട്ടുമെത്രാന്മാരുടെ നിയമനത്തോടെ സീറോമലബാര്‍സഭ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും കൈവരിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് 1923 ഡിസം. 21-ന് 11-ാം പീയൂസ് പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചത്. മാര്‍പാപ്പ എറണാകുളം വികാരിയാത്തിനെ അതിരൂപതാ പദവിയിലേക്ക് ഉയര്‍ത്തുകയും തൃശ്ശൂര്‍, ചങ്ങനാശ്ശേരി, കോട്ടയം, എന്നിവയെ അതിന്റെ സാമന്തരൂപതകളായി നിശ്ചയിക്കുകയും ചെയ്തു. തദ്ദേശീയ ഹയരാര്‍ക്കിയുടെ സ്ഥാപനം സീറോമലബാര്‍ സഭയുടെ അധികാര പരിധിയും രൂപതകളുടെ എണ്ണവും വര്‍ദ്ധിക്കാനിടയാക്കി. 1956-ജൂലൈ 29-ന് 12-ാം പീയൂസ് പാപ്പ ചങ്ങനാശ്ശേരിയില്‍ രണ്ടാമത്തെ സഭാപ്രവിശ്യ സ്ഥാപിക്കുകയും പാലാ, കോട്ടയം രൂപതകളെ അതിന്റെ സാമന്തരൂപതകളായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും നിയമപരമായ അസ്തിത്വമോ, നിയതമായ പൗരസ്ത്യ ഭരണക്രമമോ ഈ കാലയളവില്‍ സഭയ്ക്ക് സംജാതമായിരുന്നില്ല. തന്മൂലം സീറോമലബാര്‍ ഹയരാര്‍ക്കിയും സഭാപ്രവിശ്യകളും ലത്തീന്‍ കാനോന്‍നിയമത്തിന്റെ അനുശാസനങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു സ്ഥാപിക്കപ്പെട്ടത്.
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാപദവി പൗരസ്ത്യപാരമ്പര്യമനുസരിച്ചുള്ള സഭാഭരണഘടനയില്പ്പെട്ടതാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഭരണസംവിധാനം. 1991-ഒക്ടോബര്‍ 1-ന് പ്രാബല്യത്തില്‍ വന്ന പൗരസ്ത്യനിയമസംഹിത നാലു തരത്തിലുള്ള ഭരണസംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
1. പാത്രിയര്‍ക്കീസ് അദ്ധ്യക്ഷനായുള്ള പാത്രിയര്‍ക്കല്‍ സഭകള്‍
2. മേജര്‍ ആര്‍ച്ച്ബിഷപ്പ് അദ്ധ്യക്ഷനായുള്ള മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍
3. മെത്രാപ്പോലീത്താ അദ്ധ്യക്ഷനായുള്ള മെത്രാപ്പോലീത്തന്‍ സഭകള്‍
4. ഒരു രൂപതയോ, എക്സാര്ക്കിയോ മാത്രമുള്ള മറ്റു സ്വയാധികാര സഭകള്‍
എന്നാല്‍ സീറോമലബാര്‍ സഭ പുതിയ പൗരസ്ത്യകാനന്‍ നിയമസംഹിത വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഭരണസംവിധാനങ്ങളിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ലത്തീന്‍ സഭയുടെ പ്രോവിന്സുകള്പ്പോലെത്തന്നെ നേരിട്ട് പരിശുദ്ധ സിംഹാസനത്തെ ആശ്രയിക്കുന്ന രണ്ടു സ്വതന്ത്ര മെത്രാപ്പോലീത്തന്‍ പ്രവിശ്യകളായിട്ടാണ് നിലനിന്നിരുന്നത്. ആ കാലഘട്ടത്തില്‍ സീറോമലബാര്‍ സഭയ്ക്ക് 21 രൂപതകള്‍ ഉണ്ടായിരുന്നുവെങ്കിലും, സഭ മുഴുവന്റെമേലും അധികാരമുള്ള പൊതുവായ ഒരു പിതാവും തലവനും ഇല്ലായിരുന്നു. ലത്തീന്‍ സഭകളിലെ മെത്രാന്മാരുടെ പ്രാദേശിക സമ്മേളനങ്ങള്‍ പോലെ അന്നു സീറോമലബാര്‍ സഭയിലും ഒരു ആലോചനാസമിതി ഉണ്ടായിരുന്നെങ്കിലും അതിന് നിയമ നിര്‍മ്മാണം, മെത്രാന് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്, നീതിന്യായപാലനം, ഭരണനിര്‍വഹണം തുടങ്ങിയവയ്ക്ക് അധികാരം ഉണ്ടായിരുന്നില്ല. പൗരസ്ത്യകാനോന്സംഹിതയുടെ കാഴ്ചപ്പാടനുസരിച്ചുള്ള ഒരു സഭയായി സീറോമലബാര്‍ സഭയെ ഉയര്‍ത്താനുള്ള പരിശ്രമങ്ങളുടെ ഫലമായിട്ടാണ് 1992 ഡിസംബര്‍ 16-ന് ക്വേ മയോരി എന്ന ശ്ലൈഹികരേഖ വഴി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഈ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തുകയും സഭയുടെ പിതാവും തലവനുമായി മേജര്ആര്ച്ചുബിഷപ്പിനെ നിയമിക്കുകയും ചെയ്തത്. സിനഡല്‍ രീതിയിലുള്ള സംഘാതമായ സഭാഭരണത്തിനുള്ള അധികാരവും സീറോ മലബാര്‍ മെത്രാന് സമിതിക്ക് കൈവന്നു. മാത്രമല്ല, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ട ഈ സഭയുടെ പുതിയ ഭരണ സംവിധാനങ്ങളും പ്രത്യേക നിയമങ്ങളും ക്രമപ്പെടുത്തുന്നതിനും അജപാലനപരമായ ഭരണനിര്‍വഹണത്തിനുമായി പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ പരിശുദ്ധ സിംഹാസനം നിയമിക്കുകയും ചെയ്തു. എന്നിരുന്നാലും, മെത്രാന്മാരുടെ തിരഞ്ഞെടുപ്പ്, ആരാധനക്രമസംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാനുള്ള അധികാരം മാര്‍പാപ്പയില്‍ തന്നെ നിക്ഷിപ്തമായിരുന്നു. 1998 ജനുവരി 19-ന്, പൗരസ്ത്യ സഭകളുടെ കാനോന്സംഹിതയില് പറഞ്ഞിരിക്കുന്ന ആരാധനക്രമപരമായ എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ സിനഡിനെ ഭരേമല്പ്പിക്കാന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ തീരുമാനിച്ചു. തുടര്‍ന്ന് 1999 ഡിസംബര്‍ 18-ന് മാര്‍പാപ്പ അന്നത്തെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിനെ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചു ബിഷപ്പായി നിയമിക്കുകയും ചെയ്തു. സിനഡിന്റെ സംഘാത്മകമായ പക്വതയും മെത്രാന്മാരുടെ ഇടയില്‍ വളര്‍ന്നു വരുന്ന ഐക്യവും കൂട്ടായ്മയും അംഗീകരിച്ചുകൊണ്ട് 2003-ഡിസംബര്‍ 23 -ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരവും സീറോമലബാര്‍ സിനഡിന് നല്കി. അങ്ങനെ സീറോ മലബാര്‍ സഭ പൗരസ്ത്യ കാനോന്സംഹിത അനുസരിച്ച് നൈയാമിക പൂര്‍ണ്ണതയുള്ള മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായിത്തീര്‍ന്നു. വളര്‍ച്ചയുടെ വഴിയിലൂടെ മുന്നോട്ട് സീറോമലബാര്‍ സഭ, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടശേഷം ആരാധനക്രമവിഷയങ്ങളില് നിര്‍ണ്ണായകമായ നേട്ടം കൈവരിക്കുകയുണ്ടായി. സിനഡിന്റെ അംഗീകാരത്തോടെയും പരിശുദ്ധസിംഹാസനത്തിന്റെ മുന്‍കൂട്ടിയുള്ള പരിശോധനയോടും കൂടി സഭയുടെ എല്ലാ ആരാധനക്രമഗ്രന്ഥങ്ങളും തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അംഗീകാരത്തോടുകൂടി ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാരുടെ പാരമ്പര്യം, തോമാശ്ലീഹായുടെ ആദ്ധ്യാത്മിക പൈതൃകം, കത്തോലിക്കാസഭയുടെ പ്രബോധനാധികാരം എന്നിവയില്‍ അധിഷ്ഠിതമായ ഭാരതീയ പൗരസ്ത്യ ദൈവശാസ്ത്രം സീറോമലബാര്‍ സഭയില്‍ വളര്ത്തിയെടുക്കനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടി രിക്കുന്നത്. സുവിശേഷവത്ക്കരണം, പ്രവാസികളുടെ അജപാലനം എന്നിവയില്‍ വളരെയധികം പുരോഗതി കൈവരിക്കാന്‍ ഇക്കാലയളവില്‍ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ ഷംഷാബാദ് കേന്ദ്രമാക്കിയും തമിഴ്നാട്ടിലെ ഹൊസൂര്‍ കേന്ദ്രമാക്കിയും പുതിയ രൂപതകള്‍ സ്ഥാപിച്ചുകൊണ്ടും തമിഴ്നാട്ടില്‍ തന്നെയുള്ള രാമനാഥപുരം, തക്കല രൂപതകളുടെ അതിര്‍ത്തി വിസ്തൃതമാക്കിക്കൊണ്ടും കല്പന പുറപ്പെടുവിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭാരതത്തിലെ മെത്രാന്മാര്ക്കായി 2017 ഒക്ടോബര്‍ 9 ന് എഴുതിയ കത്ത് വളരെ ശ്രദ്ധേയമാണ്. ഈ കത്തിന്‍പ്രകാരം ഭാരതം മുഴുവനിലുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിര്‍വ്വഹിക്കുന്നതിന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും സിനഡിനെയും പാപ്പാ ചുമതലപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ സഭകളുടെ കാനന്‍ നിയമ സംഹിതയുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ക്രമീകരണമാണിത്. ഇനി ഗള്‍ഫ് രാജ്യങ്ങളിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനം സുഗമമാക്കാനുള്ള പരിശ്രമങ്ങള്‍ കൂടുതല്‍ തീവ്രമായി തുടരേണ്ടിയിരിക്കുന്നു. സീറോമലബാര്‍ സഭയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി ലഭിക്കുവാന്‍ അക്ഷീണം പരിശ്രമിക്കുകയും ഇതിന്റെ പ്രാരംഭദശയില്‍ ഈ സഭയെ കൈപിടിച്ചു നടത്തുകയും ചെയ്ത പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറ, പൊന്തിഫിക്കല്‍ ഡെലഗേറ്റ് മാര്‍ അബ്രാഹം കാട്ടുമന, ദ്വിതീയ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ എന്നീ അഭിവന്ദ്യപിതാക്കന്മാരെ കൃതജഞതാപൂര്വം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. സമീപകാലത്ത് ഈ സഭയ്ക്ക് ദ്രുതഗതിയിലുണ്ടായ പുരോഗതിക്ക് പിന്നില്‍ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ അക്ഷീണമായ പ്രയത്നവും ധീരമായ ആത്മീയ നേതൃത്വവും ഉണ്ടെന്നുള്ളത് സുവിദിതമാണ്. വൈദിക സന്യസ്ത ദൈവവിളികളാലും കുടുംബ ഭദ്രതയാലും അത്മായ പ്രേഷിതത്വത്താലും സമ്പന്നയായ സീറോമലബാര്‍ സഭ ഇനിയും വളര്‍ച്ചയുടെ പാതയില്‍ അനേകം കാതങ്ങള്‍ മുന്നേറട്ടെ.
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
സീറോമലബാര്‍ സഭയുടെ കൂരിയാ മെത്രാന്