പുരോഹിതന്റെ സന്തോഷങ്ങള്‍
അങ്ങയുടെ പുരോഹിതര്‍ നീതി ധരിക്കുകയും അങ്ങയുടെ വിശുദ്ധര്‍ ആനന്ദിച്ചു ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ( സങ്കീര്‍ത്തനങ്ങള്‍ 132:9)
സന്തോഷത്തിന്റെ കാരണങ്ങള്‍ ആര്‍ക്കാണ് നിശ്ചയിക്കാനാവുക? ഓരോരുത്തരും അവനവര്‍ക്ക് സന്തോഷിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. നീ കണ്ടെത്തുന്ന സന്തോഷമായിരിക്കില്ല ഞാന്‍ കണ്ടെത്തുന്ന സന്തോഷം. ഞാനും നീയും കണ്ടെത്തുന്ന സന്തോഷത്തില്‍ നിന്നും വിഭിന്നമായിരിക്കും മൂന്നാമതൊരാള്‍ കണ്ടെത്തുന്ന സന്തോഷം..
കാരണവും വഴികളും വ്യത്യസ്തമാവാമെങ്കിലും സന്തോഷിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ബാഹ്യമായ ചില ഘടകങ്ങള്‍ വച്ചുകൊണ്ടാണ് നാം ഏതൊരാളുടെയും സന്തോഷങ്ങളുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. ഇന്നതൊക്കെ ഉണ്ടെങ്കില്‍, ഇങ്ങനെയൊക്കെയാണെങ്കില്‍ സന്തോഷിക്കാം. ചില ഉപാധികളോടെ സന്തോഷത്തിലേക്ക പ്രവേശിക്കുകയും സന്തോഷിക്കാന്‍ അര്‍ഹത കണ്ടെത്തുകയും ചെയ്യുന്നവരാണ് എല്ലാവരും.
ഏതു സന്തോഷങ്ങളും വ്യക്തിപരമായി അവനവനില്‍ ആനന്ദം കണ്ടെത്തുന്ന വഴികളാണ്. കുടുംബനാഥനെന്ന നിലയില്‍ തന്റെ മക്കള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍, കുടുംബം എന്ന വ്യവസ്ഥിതിയെ മൊത്തത്തില്‍ നോക്കിക്കൊണ്ട് വീടുപണിയുകയോ കാര്വാങ്ങുകയോ സ്ഥലം വാങ്ങുകയോ ബാങ്കില്‍ പണം നിക്ഷേപിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ കുടുംബനാഥന്/ഭര്‍ത്താവ്/ അപ്പന് എന്നീ നിലകളിലെല്ലാം സന്തോഷം അനുഭവിക്കാറുണ്ട്. പക്ഷേ ആ സന്തോഷങ്ങളെല്ലാം ഞാന്‍ എന്ന വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടോ മൂന്നോ നാലോപേര്ക്കുവേണ്ടി മാത്രമായി പോകുന്നു. ഞാന്‍/ എന്റേത് എന്ന സ്വാര്‍ത്ഥതയുണ്ട് അവയിലെല്ലാം.
എന്നാല്‍ പുരോഹിതന്റെ സന്തോഷം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് തോന്നുന്നു. ഒരാള്‍ അവനവര്‍ക്കുവേണ്ടി മാത്രമല്ലാതെ ജീവിക്കാന്‍ സന്നദ്ധമാകുന്ന തീരുമാനത്തിന്റെ പേരാണ് പൗരോഹിത്യം. അതൊരു ഉറച്ചകാല്വയ്പ്പാണ്. പാറമേല്‍ കൊത്തിവച്ച രേഖയാണ്. പിന്നിലേക്കില്ല അല്പവുമെന്ന പ്രഖ്യാപനമാണ്...
എല്ലാ ജീവിതാവസ്ഥകളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദൈവവിളികള്‍ തന്നെയാണ്. എന്നിട്ടും പൗരോഹിത്യം അതില്‍ നിന്നെല്ലാം ഉയര്ന്നുനില്ക്കുന്ന ഒന്നാണെന്ന് പരക്കെയൊരു ധാരണയുണ്ട്. അത്ര തെറ്റായ ധാരണയുമല്ല അത്.
കാരണം ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും അത്ര ബുദ്ധിമുട്ടില്ലാതെ നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നായ വിവാഹം പോലെയുള്ള ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടാതെ തീര്‍ത്തും വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കുന്നവരാണ് പുരോഹിതര്‍. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയോ എന്തെങ്കിലും നേട്ടം കണ്ണില്‍ ഉടക്കിയോ അല്ല ഒരാള്‍ വൈദികനാകാന്തീരുമാനിക്കുന്നത്. അത് ഉറവ കണക്കെയാണ്. ഉള്ളില്‍ നിന്ന് വരുന്നത്..
ഉറവ എത്രത്തോളം ശക്തമാണോ സംഭരണശേഷിയും അത്രത്തോളമുണ്ടാവും. ദുര്‍ബലമായ ഉറവകളുള്ള ജലാശയങ്ങളാണ് ഒരു മഴ തോര്ന്നുകഴിയുമ്പോഴേ വറ്റിപോകുന്നത്. തറവാട്ടിലെ കിണര്‍ അത്തരത്തിലുള്ളതാണ്, രണ്ടുവെയില് തെളിയുമ്പോഴേ കിണറ്റിലെ വെള്ളം തീരും. പൗരോഹിത്യത്തിന്റെ ആദ്യ സന്തോഷങ്ങള്‍ കെട്ടടങ്ങുന്നവരായി ആരെങ്കിലുമുണ്ടെങ്കില്‍ അതിന് ഒന്നേയുള്ളൂ വിശദീകരണം. അത്ര ആഴത്തിലുളള ഉറവയായിരുന്നില്ല അത്. അതുകൊണ്ട് പുരോഹിതനാകാന്‍ തീരുമാനിക്കുമ്പോള്‍ ഒരാള്‍ പേര്‍ത്തുംപേര്‍ത്തും ഉറപ്പുവരുത്തേണ്ടതുണ്ട് തന്റെയുള്ളിലെ ഉറവ ആഴത്തില്‍ നിന്നുതന്നെയുള്ളതാണോ? ഇല്ലെങ്കില്‍ വൈകാതെ വരണ്ടുപോയേക്കാം.
ഞാന്‍ എന്റെ മൂത്തമകന് ഫ്രാന്‍സിസ് ലിയോയോട് പറയാറുണ്ട് നി്ന്നെയൊരു വൈദികനായി കാണണമെന്നാണ് എന്റെ ആഗ്രഹം. അതും ഒരു കപ്പൂച്ചിന്‍. അസ്സീസിയിലെ ഫ്രാന്‍സിസും അടുത്ത ഹൃദയബന്ധം പുലര്‍ത്തുന്ന ചില കപ്പൂച്ചിന്‍ വൈദികരുമാണ് അതിന്റെ സ്വാധീനം. ഫ്രാന്‍സിയുടെ ആദ്യവിചാരം പത്താം ക്ലാസ് കഴിയുമ്പോഴേ സെമിനാരിയില്പോകണം എന്നായിരുന്നു. അടുത്തവീട്ടിലെ ഒരു പയ്യന് പത്താം ക്ലാസ് കഴിഞ്ഞ്പ്പോഴേ വൈദികപരിശീലനത്തിലാണ്. അടുത്തയിടെ ഏഴാം ക്ലാസുകാരനായ മകന് പറഞ്ഞു, ഞാന്‍ പത്താം ക്ലാസ് കഴിയുമ്പോഴേ പോകുന്നില്ല അപ്പാ ഡിഗ്രി കഴിഞ്ഞിട്ടേ പോകൂ.. അതെന്താടാ ഞാന്‍ ചോദിച്ചു. അല്ല കുറച്ചുകൂടി ബോധം വരുന്നത് അപ്പോഴായിരിക്കും. ഇനി പെണ്ണുകെട്ടാനോ മറ്റോ അതിന് മുമ്പ് തോന്നിയാലോ.. ഞാന്‍ പറഞ്ഞു, ശരി അതുമതി. ഞാനൊരു നിര്‍ദ്ദേശവും എന്റെ ആഗ്രഹവും പറഞ്ഞുവെന്നേയുള്ളൂ. തീരുമാനം നിന്റേതാണ്. അതില്‍ ഞാനൊരിക്കലും ഇടപെടില്ല.
പിന്നീട് ഞാനാലോചിച്ചു എത്ര വ്യക്തമായാണ് അവന് തന്റെ ഭാവിജീവിതത്തെ വിലയിരുത്തുന്നതെന്ന്. കുറച്ചുകൂടി ചിന്തിക്കാനും വിവേകപൂര്‍വ്വമായ തീരുമാനമെടുക്കാനും പത്തിരുപതു വയസെങ്കിലും ആകണമെന്ന് അവന് കരുതുന്നു. 15 വയസിലെടുത്ത തീരുമാനത്തിന്റെ പേരില്‍ പിന്നീട് പശ്ചാത്തപിക്കരുതെന്ന് അവന് തീരുമാനിക്കുന്നു, ഇതുതന്നെയാവണം പൗരോഹിത്യദൈവവിളികള്ക്ക് വേണ്ട ഒരു മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നു.
ദാമ്പത്യത്തെക്കാള്‍ മഹത്തായ തിരഞ്ഞെടുപ്പാണ് പൗരോഹിത്യം. മുകളില്‍ പറഞ്ഞതുപോലെ ഒരാള്‍ അവനവര്‍ക്കുവേണ്ടി മാത്രമല്ലാതെ ജീവിക്കുന്നു എന്നതുകൊണ്ടുമാത്രമാണ് അത്തരമൊരു മഹത്വം കല്പിക്കുന്നതും. അതുപോലെ പൗരോഹിത്യത്തെക്കാള്‍ വിജയിപ്പിച്ചെടുക്കാന്‍ ഏറെ ദുഷ്ക്കരമാണ് ദാമ്പത്യം.
ഇന്നുമുതല്‍ മരണംവരെ എന്നെല്ലാമുള്ള വിവാഹാവസരത്തിലെ ചില പ്രതിജ്ഞയെടുക്കലുകളൊക്കെ വെള്ളത്തില്‍ ഒഴുക്കിവിട്ട കടലാസു വഞ്ചിപോലെയാകുമ്പോള്, ഇണയെക്കാള്‍ സൗന്ദര്യവും കരുത്തും സമ്പത്തുമുള്ള മറ്റൊരാളെ കാണുമ്പോള്‍ പാതിവഴിയില്‍ യാത്ര പോലും പറയാതെ ഇറങ്ങിത്തിരിക്കുമ്പോള്‍, ഇണയ്ക്കും മക്കള്‍ക്കുമായി ചോരനീരാക്കി ജീവിച്ചിട്ടും എല്ലാവരും ചേര്‍ന്നുള്ള് ഒറ്റപ്പെടുത്തലുകള്‍ക്ക് വിധേയമാകേണ്ടിവരുമ്പോള്‍... അപ്പോഴൊക്കെ ഒരു കുടുംബനാഥന് അനുഭവിക്കുന്ന തിരസ്ക്കരണത്തെയും വേദനയെയും അവഗണനയെയും കാള്‍ വലുതൊന്നുമല്ല ഒരു പുരോഹിതന്റെയും സങ്കടമെന്ന് എനിക്കുറപ്പുണ്ട്. ദാമ്പത്യത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് മാത്രമേ അതിന്റെ വൈതരണികളും സംഘര്‍ഷങ്ങളും സങ്കടങ്ങളും മനസ്സിലാവുകയുള്ളൂ. അകലെ നിന്ന് നോക്കുമ്പോള്‍ സുന്ദരമെന്ന് തോന്നിയാലും പല ദാമ്പത്യങ്ങള്‍ക്കും അടുത്തുചെല്ലുമ്പോള്‍ അത്രയധികം സൗന്ദര്യമൊന്നും ഇല്ല എന്നുതന്നെയാണ് സത്യം.
എല്ലാവര്‍ക്കുവേണ്ടിയും ജീവിക്കുന്നതുകൊണ്ടും ആരെയും സ്വന്തമായി ഹൃദയത്തിലെടുക്കാത്തതുകൊണ്ടും ആരില്‍ നിന്നും സ്വാര്‍ത്ഥപരമായി പ്രതീക്ഷിക്കുന്നില്ലാത്തതുകൊണ്ടും വൈദികന് ടെന്‍ഷന്‍ ഫ്രീയാണ്. ഫ്രീയായിരിക്കണം.അതുകൊണ്ട് ഒരു പുരോഹിതന് സങ്കടപ്പെടാന്‍ അവകാശമില്ലെന്നല്ല പറയുന്നത് അയാളൊാരിക്കലും തന്റെ സന്തോഷങ്ങള്‍ കൈമോശം വരുത്തരുതെന്ന് മാത്രമേ പറയുന്നുള്ളൂ. അയാളിലെ സന്തോഷം ദൈവം നിക്ഷേപിക്കുന്നതാണ്. ദൈവത്തിന് മാത്രമേ അത് തിരിച്ചെടുക്കാന്‍ കഴിയൂ. ലോകത്തിന്റെ കണ്ണുകള്‍ കൊണ്ട് ആ സന്തോഷങ്ങള്‍ക്ക് മാര്്ക്കിടരുത്.
തന്റെ കയ്യിലിരിക്കുന്ന വല പോലും ഉപേക്ഷിച്ച് കൂടെ ചെല്ലാനാണ് ക്രിസ്തു ശിഷ്യരോട് പറയുന്നത്. ആ ശിഷ്യത്വത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ഏറ്റെടുക്കാന്‍ തയ്യാറായവരാണ് പുരോഹിതര്‍. അതായത് സ്വന്തമായി ഒന്നും സൂക്ഷിക്കാതിരിക്കുക. രണ്ടുള്ളത് ഒന്നുപോലും വേണ്ട. അങ്ങനെ ചെല്ലാനാണ് ക്രിസ്തു പറയുന്നത്. പൗരോഹിത്യമെന്ന അവസ്ഥയിലെത്തിക്കഴിഞ്ഞിട്ട് ഏതെങ്കിലും പുരോഹിതന് തന്റെ പൗരോഹിത്യത്തിന്റെ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് വിശദീകരണം ഒന്നേയുളളൂ. അയാള്‍ക്ക് പൂര്‍ണ്ണമായും ക്രിസ്തുവിനെ മനസ്സിലാക്കാന്‍, അവന്റെ വിളികേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പുത്തന്കുര്ബാനകളുടെ തിളക്കം മാറുന്നതിന് മുമ്പേ മുഖം മങ്ങുന്നു.
ഇഷ്ടപ്പെട്ട ഇടവക കിട്ടിയില്ലെങ്കില്‍... ആഗ്രഹിച്ച പദവി കിട്ടിയില്ലെങ്കില്‍.. ഉപരിപഠനത്തിന് വിട്ടില്ലെങ്കില്‍.. സീനിയര്‍ വൈദികന് മുരടനാണെങ്കില്‍...
ഒരു പുരോഹിതന് ക്രിസ്തു ഭൗതികമായ ഒരു മോഹനവാഗ്ദാനങ്ങളും വച്ചുനീട്ടുന്നില്ല. എന്നെപോലെ എല്ലാം സഹിക്കാനും ക്ഷമിക്കാനും നിനക്ക ത്രാണിയുണ്ടോ? എന്റെ കുരിശുവഹിക്കാന്‍ നിനക്ക് മനസ്സുണ്ടോ? ഇതാണ് ക്രിസ്തു പൗരോഹിത്യത്തിലേക്ക് ശ്രദ്ധതിരിക്കുന്നവരോട് ചോദിക്കുന്നത്. ആ വിളികള്‍ക്ക് നീ നല്കുന്ന ഉത്തരമാണ് നിന്റെ പൗരോഹിത്യത്തിന്റെ സന്തോഷം നിശ്ചയിക്കുന്നത്. അല്ലാതെ നല്ല ഫീലില്‍ കുര്‍ബാന ചൊല്ലുന്നു/നല്ല പ്രസംഗമാ/ നല്ല ആക്ടീവാ.. ഇങ്ങനെയൊക്കെ ഇടവകക്കാരുടെ നല്ലവാക്കുകളില്‍ മതിമറന്നുപോകുകയും പിന്നീട് എപ്പോഴെങ്കിലും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ കെട്ടുപോകുന്ന സന്തോഷമൊന്നുമായിരിക്കരുത് പുരോഹിതാ നിന്റേത്.
അതുകൊണ്ടുതന്നെ പ്രശംസകിട്ടാതെ പോകുന്നതോര്ത്തോ ഒറ്റയ്ക്കായി പോകുന്നതോര്ത്തോ തനിക്കൊരു തുടര്ച്ചയില്ലാത്തതോര്ത്തോ ആരുമില്ലാതെ പോകുന്നതോര്ത്തോ വൈദികര്‍ വിലപിക്കേണ്ടതില്ല. ആരാണ് ഒറ്റയ്ക്കല്ലാത്തതായിട്ടുള്ളത്? നിങ്ങളെന്നല്ല എല്ലാ മനുഷ്യരും ഏകാകികളാണ്. എല്ലാവരും ജീവിതത്തില്‍ തനിച്ചാണ്. പറക്കമുറ്റിക്കഴിയുമ്പോള്‍ മക്കള്‍ കിളികളെ പോലെ പറന്നുപോകും. രോഗങ്ങളും പ്രായവും ചെന്ന് പങ്കാളി ചിലപ്പോള്‍ വേര്പിരിഞ്ഞുപോയേക്കാം. ബന്ധുക്കളും കൂട്ടുകാരും തിരി്ഞ്ഞുനോക്കാതെയാവാം. ഏകാന്തതയും ഒറ്റപ്പെടലും പരിത്യക്താവസ്ഥയും വൈദികന്റെ മാത്രം സമ്പാദ്യമല്ല. നല്ലകാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി കുടുംബത്തിന് വേണ്ടി ജീവിച്ചിട്ട് ഒടുവില്‍ ആരുമില്ലാതെയാകുന്ന, ഒരു നേരത്തെ മരുന്നിന പോലും വകയില്ലാതെ വിഷമിക്കുന്ന ജീവിതങ്ങളുണ്ട്. ഒന്നുമല്ലെങ്കില്‍ സന്യാസവൈദികര്ക്ക് ഒരു കൂട്ടായ്മയുടെ ലോകമുണ്ട്. രൂപതാവൈദികരെ സംരക്ഷിക്കാന്‍ വൈദികമന്ദിരങ്ങളും ശുശ്രൂഷികളുമുണ്ട്. അന്നത്തിനോ മരുന്നിനോ നിങ്ങള്‍ക്കൊരിക്കലും ബുദ്ധിമുട്ടേണ്ടിവരില്ല. ഒരു നിശ്ചിതപ്രായത്തിന്റെ ഓട്ടത്തിന് ശേഷം എല്ലാ മനുഷ്യര്‍ക്കും വേണ്ടത് അതുമാത്രമാണ്. വിശക്കുന്നതിന് ഭക്ഷണം.. അസുഖത്തിന് മരുന്ന്..
ഇതുപോലും ഇല്ലാത്ത ചില ജീവിതങ്ങളെ കണ്ടുമുട്ടിയപ്പോഴാണ് വൈദികജീവിതം ദൈവം നല്കുന്ന സുരക്ഷിതത്വത്തിന്റെ താവളമാണെന്ന ചിന്തയുണ്ടായത്. വൈദികജീവിതം ഒരിക്കലും ഭൗതികമായ നേട്ടങ്ങള്‍ കൊണ്ട് വിലയിരുത്തപ്പെടേണ്ടവയല്ല. പണിതപള്ളികളുടെ എണ്ണവും വഹിച്ച പദവികളുടെ ബാഹുല്യവും കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ ഫയലും ദൈവത്തിന് ആവശ്യമില്ല. അതൊക്കെ ചുങ്കക്കാരും ചെയ്യുന്നുണ്ടല്ലോ. അതിനപ്പുറമായി നിനക്കെന്തെങ്കിലും ക്രിസ്തുവിനോടുളള സ്നേഹത്തെ പ്രതി, ദൈവികഛായയിലുളള മനുഷ്യനോടുളള സ്നേഹത്തെ പ്രതി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഒരാളുടെയെങ്കിലും ജീവിതത്തില്‍ പൂവിരിയിക്കാനും വെള്ളം തളിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഒരു ചുവടുപോലും തെറ്റിപ്പോയിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പുരോഹിതാ, പിന്നെ അങ്ങ് എന്തിനാണ് നിരാശപ്പെടുന്നത്. കൊഴുത്ത ആട്ടിന്‍കുട്ടിയെ കൊന്ന് ആര്‍പ്പുവിളിച്ച് സന്തോഷിക്കുകയല്ലേ വേണ്ടത്?
നല്ലഇടയന്റെ കൈയിലെ ആ ആട്ടിന്‍കുട്ടി ഒരു പുരോഹിതനാണെന്ന് കൂടിയുണ്ട് പറയാന്‍. 99 എന്നത് ഞാനുള്‍പ്പെടുന്ന ലൗകികമനുഷ്യരാണ്. ഇടയനെ മറന്നുപോയവരോ വേണ്ടെന്ന് വച്ചവരോ ലൗകികമായ നേട്ടങ്ങള്‍ക്കുവേണ്ടി ഇടയനില്‍ നിന്ന് ചിതറിപ്പോയവരോ ആണ് ഞങ്ങള്‍. എന്നാല്‍ ഞങ്ങളോട് ചേരാതെ നില്ക്കുന്ന ആ ആട്ടിന്‍കുട്ടിയാണ് പുരോഹിതാ നിങ്ങളോരോരുത്തരും. ഞങ്ങള്‍ക്കൊപ്പം കൂടി നിങ്ങള്‍ മലീമസമാകരുത്. ഞങ്ങളെക്കാള്‍ നിസ്സാരരാകരുത്. കാരണം നീയിരിക്കുന്നത് നിന്നെ വിളിച്ചവന്റെ കരങ്ങളിലാണ്. ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍.. അതുപോരെ നിന്റെ സന്തോഷത്തിന്?
്മനുഷ്യന് നല്കുന്ന പരിപൂര്‍ണ്ണത സര്‍ട്ടിഫിക്കറ്റല്ല വൈദികന്റെ യോഗ്യത നിശ്ചയിക്കുന്നത്. ദൈവം എങ്ങനെ കാണുന്നു, വിലയിരുത്തുന്നു എന്നതാണ്. അവരുടെ സന്തോഷത്തിന്റെ കാരണം അവര്‍ ഇടയന്റെ കൈകളിലാണ് എന്നതാണ്. ഇടയന് അവരെ ചേര്‍ത്തുപിടിച്ചിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് അവരില്‍ തന്നെ സന്തോഷിക്കാന്‍ വകകളൊക്കെയുണ്ട്. നിങ്ങളില്‍ സന്തോഷം കുടികൊള്ളാനും അത് മറ്റാരും അപഹരിച്ചുകൊണ്ടുപോകാതിരിക്കാനുമാണ് ഞാനിത് എഴുതുന്നത് .
എന്റെ ദൈവമേ അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം( സങ്കീര് 40:8)
വിനായക് നിര്‍മ്മല്‍
Tags:
ആദ്ധ്യാത്മികത